ഇവിടെ അമര്‍ത്തിയാല്‍ കാശു കിട്ടും

പണക്കാരനാകണോ.....? ഇവിടെ അമര്‍ത്തൂ...

Sunday, October 18, 2009

ഇത് വീരചരിതം, അവിസ്മരണീയം


പഴശ്ശിരാജ ചരിത്രമാണ്. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലോ ഉണ്ടാകില്ല. അഗ്നിപോലെ ജ്വലിക്കുന്ന സത്യം. പഴശ്ശിരാജ സിനിമയും അതുപോലെയാണ്. ഇതിന്‍റെ മാറ്റിന് ഇനിയൊരു തിരുത്തലുണ്ടാകില്ല. മലയാള സിനിമയുടെ നെറുകയില്‍ പൊന്‍‌കിരീടം ചൂടി പഴശ്ശി മഹാരാജാവ് തലയുയര്‍ത്തി നില്‍ക്കും, സിനിമയുള്ള കാലത്തോളം.

മമ്മൂട്ടിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളെ മലയാളികള്‍ മറന്നേക്കുക. പഴശ്ശി അതിനൊക്കെ മുന്നിലാണ്. ഈ കഥാപാത്രമായി അതിഗംഭീരമായ ഒരു പകര്‍ന്നാട്ടമാണ് മഹാനടന്‍ നടത്തിയിരിക്കുന്നത്. ശരീരവും മനസും ഒരുപോലെ അര്‍പ്പിച്ച ഒരു പ്രകടനം. ഒരു തികഞ്ഞ പോരാളിയുടെ മെയ്‌വഴക്കത്തോടെ ക്ലൈമാക്സ് രംഗങ്ങളില്‍ നിറഞ്ഞാടുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ഭാവചലനങ്ങള്‍ കേരള സിംഹത്തിന്‍റേതു തന്നെയാണ്, ഒരിക്കലും മമ്മൂട്ടി എന്ന താരത്തെ ഫ്രെയിമില്‍ കാണാന്‍ കഴിയില്ല. ‘പഴശ്ശിരാജയുടെ പോരാട്ടങ്ങള്‍ ബ്രിട്ടീഷ് കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ’ എന്ന് പഴശ്ശിരാജ പറയുമ്പോള്‍ പ്രേക്ഷകശരീരങ്ങളിലൂടെ ഊര്‍ജ്ജത്തിന്‍റെ ഒരു മഹാപ്രവാഹം ഇരമ്പിയെത്തുകയാണ്.

നിര്‍മ്മാതാവ് ഗോകുലം ഗോപാലനും നായികമാരിലൊരാളായ പത്മപ്രിയയ്ക്കും ഒപ്പമാണ് പഴശ്ശിരാജ കണ്ടത്. തിയേറ്ററിലെത്തുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാറിനോടുള്ള ആരാധനയോടെ പ്രേക്ഷകര്‍ ഗോകുലം ഗോപാലന് ജയ് വിളിക്കുന്നതു കാ‍ണാമായിരുന്നു. ഒരു മലയാള സിനിമയ്ക്ക് അദ്ദേഹം 27 കോടി മുടക്കിയെങ്കില്‍, അത് വെറുമൊരു ധൂര്‍ത്തായിരുന്നില്ലെന്ന് ഈ സിനിമ കാണുമ്പോള്‍ ബോധ്യപ്പെടും. ഓരോ നിമിഷവും ആവേശഭരിതമാക്കുന്ന അത്ഭുത സിനിമയാണ് കേരളവര്‍മ പഴശ്ശിരാജ.

മമ്മൂട്ടിയുടെ ആരാധകരുടെ തിരക്കും ആഘോഷങ്ങളും തിയേറ്ററിനുള്ളില്‍ കടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി. സിനിമ തുടങ്ങി ‘പഴശ്ശിരാജ’ എന്ന ടൈറ്റില്‍ തെളിഞ്ഞപ്പോള്‍ രജനീകാന്ത് ചിത്രങ്ങളുടെ റിലീസിന് തുല്യമായ പ്രതികരണം. വര്‍ണക്കടലാസുകള്‍ കീറിപ്പറത്തുന്നവര്‍. സ്ക്രീനിനു മുന്നില്‍ നൃത്തം ചവിട്ടുന്നവര്‍. ആര്‍പ്പുവിളികള്‍. കേരളത്തിലാണോ ഇതു സംഭവിക്കുന്നതെന്ന് അമ്പരന്നു പോയി. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഗംഭീരമായ സ്വീകരണം. (മോഹന്‍ലാലിന് നന്ദി എഴുതിക്കാണിക്കുമ്പോള്‍ വലിയ കൂവല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ മമ്മൂട്ടി ആരാധകര്‍ കയ്യടിയോടെയാണ് അത് സ്വീകരിച്ചത്. പക്ഷേ, പഴശ്ശിരാജയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഹന്‍ലാലിന്‍റെ അവതരണം ആരാധകബഹളത്തില്‍ മുങ്ങിപ്പോയി.)



സിനിമ തുടങ്ങി 10 മിനിറ്റിനുള്ളില്‍ ആരവങ്ങള്‍ നിലച്ചു. പിന്നെ നിശബ്ദത. പഴശ്ശിത്തമ്പുരാനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, ഇത് സിനിമയാണെന്നു പോലും മറന്ന് പ്രേക്ഷകര്‍ ത്രസിച്ചിരുന്നു. എം ടിയുടെ കരുത്തുറ്റ സംഭാഷണങ്ങള്‍ തിയേറ്ററില്‍ ഇടിമുഴക്കം സൃഷ്ടിക്കുകയായിരുന്നു. ഹരിഹരന്‍ എന്ന മഹാനായ സംവിധായകന് എല്ലാ ആദരവോടും കൂടി ഒരു നമസ്കാരം പറയാം. സര്‍, താങ്കളുടെ കഠിന പ്രയത്നം വെറുതെയായില്ല.

പഴശ്ശിരാജ വെറുമൊരു സിനിമയല്ല. 1700കളിലെ ഇന്ത്യയെ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധിനിവേശത്തിന്‍റെയും പഴശ്ശിരാജയുടെ ചെറുത്തുനില്‍പ്പിന്‍റെയും വീരഗാഥ. വയനാടന്‍ കര്‍ഷകരുടെ വിയര്‍പ്പിന്‍റെയും അധ്വാനത്തിന്‍റെയും അതിജീവനത്തിന്‍റെയും ചരിത്രം. കുറിച്യപ്പോരാളികളുടെ ഒളിയുദ്ധത്തിന്‍റെ ഇതിഹാസം. ‘അപമാനവും അധിക്ഷേപവും സഹിച്ച് ഇനി ജീവിക്കാനാവില്ല’ എന്ന് ഉറക്കെ പ്രഖ്യാപിച്ച് പോരാട്ടത്തിനിറങ്ങിയ ഒരു സാഹസികന്‍റെയും അയാളെ ജീവനു തുല്യം സ്നേഹിക്കുന്നവരുടെയും കഥ.

1 comment:

Anonymous said...

is this copied from web duniya ?